Islahi Center, K.K. Seethi Memorial Building, Near Aniyal Bridge, Edavanakad- 682502, KERALA
Saturday, November 30, 2013
Wednesday, November 6, 2013
മദ്യപാനം മശീഹാ മതാഭിമാനം
സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912)
മദ്യം, മദമുള്ള, മദം എന്നതു ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതിലേക്കു ദൈവത്താല്‍ മനുഷ്യവംശത്തിന്നു പ്രത്യേകം ദത്തമായിരിക്കുന്ന ശക്തിയെ, അതായതു ഹൃദയാന്തര പ്രകാശത്തെ നശിപ്പിക്കുന്ന ഉഷ്‌ണമാകുന്നു.ഈ ഉഷ്‌ണം, ദേഹ ദേഹികള്‍ക്ക് ശേഷം ദോഷകരമാകയാല്‍ ആത്മീകവും ദൈവീകവുമായ കൃത്യാകൃത്യങ്ങളെ ഉപദേശിക്കുന്ന പ്രമാണങ്ങള്‍ അത്രയും ഏകാഭിപ്രായമായി ആ ഉഷ്‌ണത്തെ ഉണ്ടാക്കുന്ന മദ്യം ത്യാജോക്തമാണെന്നു സിദ്ധാന്തിക്കുന്നു.
എന്നാല്‍ മാംസഭോജികള്‍ ആക്രമഭോജികള്‍ അതി ദഹനത്തെ കാംക്ഷിച്ചു ആഹാരസഹിതം സ്വല്‌പമെങ്കിലും സേവിക്കുന്നതു ആവശ്യമെന്നഭിപ്രായപ്പെട്ടും സേവശരിപ്പെട്ടും നടക്കുന്ന മധ്യേ ഉത്ഭൂതമായ ക്രിസ്‌തു ദൈവവും, ദൈവവചനമെന്നു വിശ്വസിക്കപ്പെടുന്ന സുവിശേഷം താനും, ദഹനത്തിന്നായി കൊണ്ടു കുറച്ചു സേവിക്കാന്‍ കല്‌പിച്ചു. `പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ പകര്‍ന്നാല്‍ തോല്‍ക്കുടങ്ങളെ പൊളിക്കും വീഞ്ഞു ഒഴുകിപ്പോകും പുതിയതില്‍ തന്നെ വെക്കണം.' (മാര്‍ക്കോ 2-22)
അത്രയുമല്ലാ മദ്യത്തെ ക്രിസ്‌തുമത അസ്‌തിവാരമാക്കിയും ഉറപ്പിച്ചു. വായനക്കാരുടെ മന:തൃപ്‌തിക്കായിക്കൊണ്ടു ക്രിസ്‌തുമതത്തെയും മദ്യമാഹാത്മ്യത്തെയും ഓരോന്നായി വിവരിക്കുന്നു.
1. മേരീ പുത്രി മാഹാത്മ്യം ജനത്തില്‍ പ്രസ്‌താവപ്പെടാനും സ്ഥാപിക്കപ്പെടാനും ഉണ്ടായ പ്രഥമ കാരണം മദ്യമാകുന്നു. എങ്ങനെ എന്നാല്‍, ഗലീലിയായിലെ കാനായില്‍ വെച്ചുണ്ടായ കല്ല്യാണ വിരുന്നില്‍ വീഞ്ഞു (മദ്യം) അവസാനിക്കയാല്‍ ക്രിസ്‌തു വെള്ളത്തെ വീഞ്ഞാക്കി (യോ 2-9 വരേ) ഇതു ആദ്യമായി കാണിക്കപ്പെട്ട അത്ഭുത ശക്തിയാകുന്നു.
2. ക്രിസ്‌തു ശിഷ്യരോടു പറഞ്ഞതാവിതു, `ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ കൊമ്പുകളും ആകുന്നു. (യോ 15-5) ഈ വചനം കൊണ്ടു ക്രിസ്‌തു മദ്യത്തെ അമൃതോപമാക്കി കാണിക്കുന്നു. എങ്ങനെ എന്നാല്‍ വീഞ്ഞു (മദ്യം) ഉണ്ടാകുന്ന വള്ളി താനും, തന്നില്‍ ശിഷ്യപ്പെട്ടിരിക്കുന്നവര്‍ അതിന്റെ കൊമ്പുകളും ആകുന്നു. എന്നു പറഞ്ഞതിന്റെ താല്‌പര്യം നിത്യജീവന്‍ തന്നില്‍ ഉണ്ടെന്നും തനിക്കു ശേഷം തന്റെ ശിഷ്യരില്‍ ഉണ്ടാകുമെന്നുമാകുന്നു. അതുപ്രകാരം പാപമോചന അധികാരം ശിഷ്യര്‍ക്കു കൊടുത്തിട്ടും ഉണ്ട്. (യോഹ 20-23) ഇതിനാല്‍ നിത്യജീവന്‍ വീഞ്ഞാണെന്നു ക്ലിപ്‌തമാകുന്നു.
3. `പിന്നെ പാനപാത്രം എടുത്തു വാഴ്‌ത്തി അവര്‍ക്കു (ശിഷ്യര്‍ക്കു) കൊടുത്തു പറഞ്ഞു. എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയപ്പെടുന്ന പുതുനിയമത്തിലെ എന്റെ രക്തമാകുന്നു. (മത്ത 26-27) അവസാന സമയം രക്ഷാര്‍ഥ നിയമമാക്കി കല്‌പിക്കപ്പെട്ട ഈ നിയമത്തെ പിഴപ്പിക്കാതെ ക്രിസ്‌തീയര്‍ മദ്യത്തെ രക്ഷാര്‍ഥ പദാര്‍ഥമാക്കി `സ്‌ക്രീമെന്റില്‍ (തിരു അത്താഴത്തില്‍) കുടിച്ചുവരുന്നുമുണ്ട്. ഇതിനാല്‍ ക്രിസ്‌തു മതാനുസരണമുള്ള രക്ഷക്കു ആധാരം മദ്യപാനമാണെന്നു തെളിയുന്നു.
4. എന്റെ പിതാവിന്റെ രാജ്യത്ത് നിങ്ങളോടുകൂടി പുതുതായി കുടിക്കുന്ന നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്ന് ഇനി കുടിക്കുകയില്ല. (മത്താ, 26-29). ഈ വചനം കൊണ്ട് ദൈവരാജ്യത്തില്‍ താനും മദ്യം ഉണ്ടെന്നും ക്രൈസ്‌തവര്‍ തന്റെ കര്‍ത്താവോടു കൂടി ദൈവ രാജ്യത്തില്‍ കുടിക്കാനുള്ളതു മദ്യമാണെന്നും തെളിയുന്നു. കൂടാതെ ക്രൈസ്‌തവര്‍ സാധാരണയായി കുടിക്കാറുണ്ടായിരുന്നെന്നും തെളിയുന്നു.
പ്രിയ വായനക്കാരെ! ക്രിസ്‌തുമത വര്‍ധനക്കു കാരണമായതു മദ്യപാനാഭിവൃദ്ധിയാണെന്നു ഏവനും ധരിക്കും, മദ്യം ഇല്ലെങ്കില്‍ ക്രിസ്‌തുമതം നാസ്‌തി എന്നഭിപ്രായപ്പെടും.
ക്രിസ്‌തുമത സ്വഭാവം മേല്‍ പ്രകാരമായിരിക്കെ മദ്യപാനം ഹേതുവായി സമുദായം ആസകലാല്‍ ദോഷപ്പെടുന്നതില്‍ പരിതപിച്ച്, സഹോദര സ്‌നേഹത്തെ ആസ്‌പദമാക്കി മദ്യപാനത്തില്‍ നിന്ന് സഹോദരരെ രക്ഷിപ്പാന്‍ ഉറപ്പ് ഉത്സാഹാര്‍ഥം ഒരു സൊസൈറ്റി ഏര്‍പ്പെട്ടു നിശ്ശേഷ യത്‌നം ചെയ്യുന്നതായും കേള്‍ക്കുന്നുണ്ടെന്നു മാത്രമല്ല, മദ്യപാനദോഷത്തെ വിവരിച്ചു പ്രസംഗിക്കുകയും മദ്യപാനം ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്ന ക്രിസ്‌തീയ പ്രസംഗികളെ കാണ്മാനുണ്ട്.
ഹാ, ഇതു എത്ര അത്ഭുതം! ഇസ്‌ലാം മത വിധി ക്രിസ്‌തുജന ഹൃദയങ്ങളെ ആകര്‍ഷിക്കുന്നു. ഇതിനാല്‍ ഇസ്‌ലാംമതത്തിലുള്ള അത്ഭുതശക്തി ജനഹൃദയങ്ങളെ ആകര്‍ഷിക്കലാണെന്ന് പ്രത്യക്ഷപ്പെടുന്നു.
സൊസൈറ്റിയുടെ ശ്രമം വാസ്‌തവത്തില്‍ ക്രിസ്‌തുമത മൂലഛേദനമാകുന്നു. എങ്ങനെ എന്നാല്‍ ഒന്നാമതു, കുടിക്കണമെന്നു കല്‌പിച്ചതിനെതിരായി അരുതെന്നു ധരിപ്പിക്കുന്നു. രണ്ടാമതു, പാപ വിമോചനമുണ്ടെന്നു കല്‌പിച്ചതിന്നു വിപരീതം മഹാ പാപമെന്നുപദേശിക്കുന്നു, മൂന്നാമതു മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ മുന്തിരിവള്ളിയായ ക്രിസ്‌തുവിനെ നിഷേധിച്ചവനാകുന്നു. നാലാമതു, നിത്യജീവനെ നിരസിച്ചവന്‍ ആകുന്നു. അഞ്ചാമതു, ദൈവരാജ്യത്തില്‍ കര്‍ത്തവാടൊന്നിച്ചു കുടിക്കാനുള്ള മദ്യത്തെ മനപ്പൂര്‍വം നിന്ദിച്ചുപേക്ഷിച്ചതാകുന്നു. ഇങ്ങനെ സര്‍വ ഭാഗങ്ങളെയും ഒന്നായി ത്യജിക്കുവാന്‍ ക്രിസ്‌തുമത വിശ്വാസികള്‍ക്കാകുമോ!
വേദഭാഷയും രാജ്യഭാഷയും
ഖുര്‍ആന്‍- ഇത് അറബി ഭാഷയില്‍ ഉള്ള വേദാധാരം ആകുന്നു. നാനാ തരക്കാരായ പല ദേശക്കാര്‍ അത്രയും (വിശ്വാസികള്‍ ഒക്കെയും) വേദാധാരം മുഴുവനും ഗ്രഹിക്കുന്നവര്‍ ആകുന്നത് അസാധ്യമാകയാല്‍ ആധാരഗ്രാഹ്യം നിഷ്‌കര്‍ഷ നിയമം (ഫറള്) ആക്കാതെ ഗ്രഹിച്ചിരിക്കുന്നത് ഉത്തരം എന്ന് കല്‌പിച്ചു.
മേല്‍ പ്രകാരം ഗ്രഹിക്കുന്ന മാര്‍ഗം ദ്വി വിധമാകുന്നു. ഒന്നാമതു, അറബിഭാഷ അഭ്യസിച്ച് ഗ്രഹിക്കല്‍. രണ്ടാമതു അറബിഭാഷാ പരിജ്ഞാനികള്‍ ഭാഷപ്പെടുത്തിയ ഭാഷാന്തരം വായിച്ചു ഗ്രഹിക്കല്‍. മലയാള ജനം ഗ്രഹിക്കുന്നതിലേക്ക് ആവശ്യമായ മലയാള ഭാഷാന്തരം മലയാളത്തില്‍ കാണാതിരിക്കുവാന്‍ വലുതായ തെറ്റും മഹാ സങ്കടവും ആകുന്നു.
അര്‍ഥം ഒഴികെ വായന ശുദ്ധമാക്കുന്ന പഠനം- ഈ പഠനവും ബഹുജനത്തിലും പുതു ജനത്തിലും അസാധ്യമാകയാല്‍ നിഷ്‌കര്‍ഷ നിയമത്തില്‍ ചേര്‍ക്കാതെ (ശിക്ഷ കല്‌പിക്കാതെ) ആവാം എന്ന സ്ഥാനത്തു നിര്‍ത്തി ദൈവ വചനമെന്നുള്ള ഭക്തിയോടുകൂടി പഠനം ചെയ്യുന്നതില്‍ പുണ്യാപ്‌തമുണ്ടെന്നു കല്‌പിച്ചു. എന്നാല്‍ നമസ്‌കാരത്തില്‍ `ശാഫി' മതപ്രകാരം ഫര്‍ളായിരിക്കുന്ന `ഫാതിഹ' എന്ന ചെറുസൂറാ വീഴ്‌ചയും ഇടര്‍ച്ചയും കൂടാതെ വായിക്കുമാറാകുന്നത് ഫര്‍ളാകുന്നു. അതോടൊന്നിച്ച് ഏതാനും സൂറത്തുകളും പാഠമിടുന്നതു സുന്നത്തും ആകുന്നു. ഇത്രമാത്രം അല്ലാതെ ഖുര്‍ആന്‍ മുഴുവനും ഓതിക്കേണ്ട ചുമതല മാതാപിതാക്കന്മാരില്‍ ഇല്ല. എന്നാല്‍ തരം പോലെ അര്‍ഥത്തോടുകൂടി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഉത്തമം. വായന മാത്രം ശരിപ്പെടുത്തുന്നതു ഇഷ്‌ടവും ആകുന്നു.
മൗലവി ആവല്‍ - `ഫര്‍ളുല്‍ കിഫായ' ആക്കി നിയമിച്ചു. ഇതിന്റെ താല്‌പര്യം ദേശത്തോ രാജ്യത്തോ പണ്ഡിതര്‍ ഉണ്ടായിരിക്കണമെന്നാകുന്നു. അതു രണ്ടോ മൂന്നോ ഉണ്ടായിരിക്കേണം. ദേശത്ത് വൈദ്യന്‍ എന്ന പോലെ ദേശത്ത് ഒരു വൈദ്യനും ഇല്ലാതാകുമ്പോള്‍ തദ്ദേശീയര്‍ അത്രയും നിവൃത്തിയില്‍ തെറ്റുകാര്‍ ആകുന്നതുപോലെ ദേശത്തു ഒരു പണ്ഡിതനും ഇല്ലാതാകുമ്പോള്‍ മതാവശ്യ നിവൃത്തിയില്‍ തദ്ദേശീയര്‍ അത്രയും കുറ്റപ്പെടുന്നു. ആകയാല്‍ ഒന്നോ രണ്ടോ പണ്ഡിതന്മാരെ ബാധിക്കുന്നു. എന്നല്ലാതെ ദേശവാസികള്‍ ഒക്കെയും മൗലവി ആവണമെന്ന് മതം നിര്‍ബന്ധിക്കുന്നില്ല. അതു സാധിക്കുന്നതുമല്ല.
ഭൂത നിര്‍മാണമായ ഭൂതാശ്രയത്തില്‍ ജീവിക്കേണ്ട മനുഷ്യാവസ്ഥക്ക് ഏതിരായ വിധിയോ നിയമമോ ഇസ്‌ലാം മതത്തില്‍ കാണുന്നതല്ല. `ഒരു അപ്പന്ന് രണ്ടോ മൂന്നോ പുത്രന്മാര്‍ ഉണ്ട്. അവര്‍ ഒക്കെയും വേദാഭ്യാസ തല്‌പരന്മാര്‍ ആകുന്നുവെങ്കില്‍ അപ്പന്‍ യോജിക്കാതെ ഒരുവനെ മാത്രം ദൈവീകത്തില്‍ അനുവദിക്കേണമെന്നും ശേഷം പേരെ ലൗകീകാവശ്യമായ വ്യാപാരം തൊഴില്‍ മുതലായതില്‍ ശ്രമിപ്പിക്കേണമെന്നും, അവരെക്കൊണ്ടും ഗൃഹജോലി പൂര്‍ത്തിയാകാത്ത പക്ഷം പുത്രരില്‍ ആരെയും ദൈവീകത്തില്‍ വിടാതെ നിര്‍ത്തിവെക്കണമെന്നും വിധിക്കുന്നു. (ഇഹിയാ) ഈ വിധി `ഫറളുല്‍ കിഫായാ' എന്ന നിയമാനുസൃതമാകുന്നു. ഇതിനാല്‍ പ്രാപഞ്ചിക അഭ്യാസം മുഖ്യമെന്ന് തെളിയുന്നു. പ്രാപഞ്ചികാഭ്യാസത്തില്‍ പ്രധാനം ദേശഭാഷ തന്നെ.
ഇനി രാജാക്കന്മാര്‍ പ്രജകളെ അഭ്യസിപ്പിക്കാന്‍ അവകാശപ്പെട്ടിരിക്കുന്നതു എന്തെന്നു അറിയണം. രാജ്യനിയമങ്ങളെ വായിച്ചുണരുന്നതിലേക്ക് ആവശ്യമായ അക്ഷരഭ്യാസ ഏര്‍പ്പാട് ഗവണ്‍മെന്റ് ചുമതലയാകുന്നു.
ഇസ്‌ലാം മതോദയത്തിന്നു ശേഷം മതവീരരായ നബി ശിഷ്യരും ഖലീഫമാരും അറബിഭാഷ പ്രചാര പ്രോത്സാഹികളാവാനും ഭാഷാ പരിഷ്‌കാര പരിശ്രമികളാവാനും കാരണമായത് ഇതുതന്നെ. അറബിഭാഷ രാജഭാഷയും രാജ്യഭാഷയും വേദഭാഷയും ആയിരുന്നു.
മതവിധികള്‍ ഇപ്രകാരമായിരിക്കെ മേല്‍ കാണിച്ച തോന്നിവാസ നടപടികൊണ്ടു ജനം നഷ്‌ടപ്പെടുന്നതും സഹിയാതെ പുനാ: പറഞ്ഞുവരുന്നതില്‍ മൂഢരും മുഠാളരും വൈരാഗ്യം പൂണ്ട് നിരസിക്കുന്നു. എങ്കിലും ക്രമേണ നമ്മുടെ വചനങ്ങള്‍ രത്‌നങ്ങളായിത്തീരുമെന്നും കൂട്ടത്തോടുള്ള കോട്ടത്തില്‍ നിന്നു ജനം രക്ഷപ്പെടുമെന്നും വിശ്വസിക്കുന്നു.
ദര്‍സ് പഠനം
ദര്‍സു, ദര്‍സു, എന്നാര്‍ത്തും കീര്‍ത്തിയില്‍ ആശിച്ചുല്‍സാഹിച്ചും നടന്നാല്‍ പോരാ ആവശ്യം അനാവശ്യം എന്നിവ വേര്‍തിരിച്ചും പരിഷ്‌കാര മാര്‍ഗം അന്വേഷിച്ചറിഞ്ഞും പ്രവൃത്തിക്കേണം.
ബുദ്ധിയും പ്രമാണവും
മുമ്പാണ്ടിയതു ബുദ്ധിയോ പ്രമാണമോ.
ബുദ്ധിയില്ലെങ്കില്‍ പ്രമാണമില്ല. പ്രമാണമില്ലെങ്കില്‍ രക്ഷയില്ല. ബുദ്ധിയും പ്രമാണവും മനുഷ്യനെ പിഴപ്പിക്കുന്നില്ല. അഹങ്കാരം കൊണ്ടു പിഴയ്‌ക്കുന്നു.
അഹങ്കാരമില്ലെങ്കില്‍ രാഗമില്ല രാഗമില്ലെങ്കില്‍ നരക സ്വര്‍ഗമില്ല, എന്നാല്‍ ബുദ്ധികൊണ്ട് പ്രമാണം ഗ്രഹിക്കുന്നു. രാഗാദിജ്‌ഞാനം അഹങ്കാരത്തെ നശിപ്പിക്കും. അഹങ്കാര നാശം മനുഷ്യപദവിയിലെത്തിക്കുന്നു.
വായനക്കാരെ! `മുഹമ്മദീയര്‍ക്കുള്ള' ട്രാക്‌ട് എന്നും `യേശു മശിഹാ' എന്നും തലക്കെട്ടിട്ടതായ കോട്ടയം ട്രാക്‌ട് ഇസ്‌ലാം ജനത്തിനു ക്രിസ്‌തുജനം കൊടുക്കുന്നതു അത്യത്ഭുതം തന്നെ. നാണമില്ലെങ്കില്‍ കോണം വേണ്ടാ എന്ന് നാം പറഞ്ഞതു ഓര്‍ക്കുന്നു. മുഹമ്മദീയര്‍ക്ക് എന്നുള്ള പ്രത്യേകതയോട് കൂടി ഇത്തരം ട്രാക്‌ടുകള്‍ പ്രസിദ്ധപ്പെടുത്താന്‍ സൊസൈറ്റിക്കാര്‍ക്കവകാശമില്ല. ഒരിക്കലുമില്ല. മനുഷ്യബുദ്ധികൊണ്ട് പ്രവൃത്തിക്കുന്നവന്‍ ഒരു പ്രകാരത്തിലും യോജിക്കുന്നതല്ല.
മാന്യജനമെ! നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നതു ഖുര്‍ആന്‍ പ്രാകരമോ, ഏവന്‍ ഗേലിയോന്‍ പ്രകാരമോ? ഖുര്‍ആന്‍ പ്രകാരമെങ്കില്‍ ഖുര്‍ആന്‍ കല്‌പിക്കും പ്രകാരമുള്ള മേരിയെയും മശിഹായെയും വ്യവസ്ഥപ്പെടുത്തി' മശിഹാ ശുദ്ധമനുഷ്യനായ നബിയാകുന്നു എന്നും, ദൈവം ത്രിയേകനെന്നുള്ള വിശ്വാസം അബദ്ധവും അക്രമവും ആകുന്നു എന്നും വിശ്വസിക്കേണം.
വിജ്ഞാന സമ്പാദനം
`ഇല്‍മു' എന്ന അറിവു സമ്പാദിക്കുന്നതിലേക്കു വിശുദ്ധ ഖുര്‍ആന്‍ ബലമായി നിര്‍ബന്ധിക്കുന്നു. നബിനായകന്‍ ഫര്‍ദ്വാക്കി (നിര്‍ബന്ധമാക്കി) കല്‌പിക്കുന്നുമുണ്ട്. നബിയുള്ള പ്രത്യേകം അരുളുന്നു: `ഇല്‍മു സമ്പാദിപ്പിക്കാന്‍ ഇറങ്ങിയവന്‍ മടങ്ങി വരുന്നതു വരെ ദൈവപാതയില്‍ ആകുന്നു. വീണ്ടും അരുളുന്നു. ജ്ഞാനിക്കു ഭക്തിയാല്‍ ഉണ്ടാകുന്ന ശ്രേഷ്‌ഠത ചന്ദ്രന് നക്ഷത്രങ്ങളില്‍ ഉണ്ടാകുന്നതുപോലെ ആകുന്നു.''
മേല്‍ പ്രകാരം ഖുര്‍ആനും നബി നായകരും നിര്‍ബന്ധിക്കുന്ന ഇല്‍മു എന്ന ജ്ഞാനം എത്ര വിധമെന്ന് അറിയേണമെങ്കില്‍ `ഇഹ്‌യാ' എന്ന വിശ്രുത കിത്താബില്‍ വിവരിച്ചിരിക്കുന്നു. ആ കിത്താബിന്റെ കര്‍ത്താവ് ജനത്താല്‍ ഉപദ്രവിക്കപ്പെട്ടതിനാല്‍ ശങ്കയോ സംശയമോ ഉണ്ടെങ്കില്‍ വേണ്ടാ- നബിനായകന്‍ അരുളിയതിനെ പ്രമാണിക്കേണം. `ഇല്‍മു' രണ്ടാകുന്നു. ഇല്‍മുല്‍ അബ്‌ദാന്‍ (ദൈഹിക ജ്ഞാനം) ഇല്‍മുല്‍ അദിയാന്‍ (ദൈവിക ജ്ഞാനം) എന്നരുളുന്നു. ഇതിനെ വിവരിക്കാം. ദേഹജ്ഞാനത്തില്‍ ദേഹസംബന്ധമായ ആസകലവും അടങ്ങുന്നു. ദേഹം ലൗകികമാകയാല്‍ ലൗകിക അറിവു മുഴുവനും വേണ്ടിവരുന്നു. ദേഹരക്ഷ ലൗകിക ജ്ഞാനത്തില്‍ ഇരിക്കുന്നു. മേല്‍ വിവരിച്ച പ്രകാരം ദേഹം ആദ്യവസ്‌തു ആയതുകൊണ്ട് നബിയുള്ളാതാനും ദേഹജ്ഞാനത്തെ ആദ്യസ്ഥമാക്കി അരുളി.
ഇംഗ്ലീഷ് വിദ്യാഭ്യാസം
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അഭ്യസിക്കുന്നതിലും ഗവണ്‍മെന്റുദ്യോഗം വരിക്കുന്നതിലും മതവിരോധമുണ്ടെന്നുള്ള ധാരണയും മേല്‍ പറഞ്ഞ മോക്ഷധാരണക്കൊത്തതാണെന്നു വേദാധാരത്തെളിവുകളെക്കൊണ്ടും മതകര്‍ത്താവിന്റെ നടപടി കൊണ്ടും യുക്താനുസരണന്യായങ്ങളെക്കൊണ്ടും തെളിയിക്കുന്ന പ്രസംഗം നടത്തിയും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും വരുന്നതില്‍ എതിരില്ലാതിരിക്കുന്നതില്‍ ആലോചിക്കേണ്ടതാകുന്നു.
പരത്തിലേക്കാവശ്യമായതുകളെ സമ്പാദിക്കാനുള്ള സ്ഥാനമായ ഇഹത്തെ പ്രത്യേകം കരുതേണം. ഇഹപര കര്‍ത്താവ് പരിശുദ്ധേകനായ ദൈവംതന്നേ എങ്കിലും പ്രപഞ്ചാവസ്ഥക്ക് രക്ഷശിക്ഷക്കധികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന രാജാക്കളെ ധിക്കരിക്കാതെ അനുസരിക്കണം. ഖുര്‍ആന്‍ പ്രമാണപ്രകാരം മൂന്നാം സ്ഥാനത്ത് കാണുന്ന `ആജ്ഞാശ്രേഷ്‌്‌ഠന്‍' (ഉലുല്‍ അംറ്) ഭരണാധികാരിയാണെന്ന് ഒരു പക്ഷമുണ്ട്.
പടിഞ്ഞാറെ പരിഷ്‌കാര പരിവര്‍ത്തകരാണെന്നുള്ള നടിനം അലങ്കാരമാക്കിക്കൊണ്ടു നടക്കുന്ന ചില പൂജ്യന്മാര്‍ സ്‌ത്രീവിദ്യാഭ്യാസ വിഷയത്തില്‍ പരിശ്രമികളായി പല ലേഖനങ്ങളും പല തവണയായി പ്രസിദ്ധപ്പെടുത്തിയതില്‍ മിക്കപേരും ഇസ്‌ലാംമതത്തില്‍ കയ്യേറി മതപ്രവാചകനെയും ജനത്തെയും ആക്ഷേപക്കുറിയാക്കി വരുന്നതില്‍ അവരവരുടെ ബുദ്ധിക്കടങ്ങാത്ത സംഗതികളെ ഇരവല്‍ വാങ്ങി പ്രയോഗിക്കുന്നുണ്ട്. അതുകളില്‍ നാം ഗൗനിപ്പാനില്ലെങ്കിലും സ്വജനഭ്രമത്തെ ഓര്‍ത്ത് ന്യായാന്വേഷണ ഗുണവും കാര്യവിവേചന ശക്തിയുമുള്ള മഹാന്‍മാര്‍ അറിഞ്ഞാലോചിപ്പാനായി നിഷ്‌പ്രയാസം ധരിക്കത്തക്ക ചില സംഗതികളെഴുതുന്നു.
പടിഞ്ഞാറെ പരിഷ്‌ക്കാര പ്രിയരായിരിക്കുന്ന യോഗ്യന്മാര്‍ ഇസ്‌ലാം മതത്തെ കുറ്റപ്പെടുത്തുന്നതു ധാരണക്കുറില്‍ നിന്നുണ്ടാകുന്ന ഗുരു നിന്ദയാകുന്നു. എങ്ങനെയെന്നാല്‍ പടിഞ്ഞാറെ പരിഷ്‌ക്കാര ഉത്ഭവം ഇസ്‌ലാം മതോദയത്തിന്നു ശേഷവും പടിഞ്ഞാറെ പരിഷ്‌കാര ഗുരുക്കന്മാര്‍ കിഴക്കരായ ഇസ്‌ലാം അറബികളുമാകുന്നു.
സ്‌ത്രീധനം അല്ലെങ്കില്‍ മഹര്‍
സ്‌ത്രീധനം അല്ലെങ്കില്‍ മഹര്‍ എന്നതിന്റെ താല്‌പര്യം-നഗ്‌നതക്കുള്ള വില അല്ലെങ്കില്‍ രഹസ്യ സ്ഥാനത്തിനുള്ള വില മാത്രമെന്നല്ല-അങ്ങനെ ആകുന്ന പക്ഷം മറ്റുഭാഗങ്ങളെ സ്‌പര്‍ശിക്കേണ്ട അധികാരം ഭര്‍ത്താവിന്നു ഇല്ലാതെയും വരുന്നു. കൂടാതെ ഭര്‍ത്താവു ദേഹരക്ഷിതാവാണെന്നു ക്രിസ്‌തു ചരിത്രവും ഭര്‍ത്താവമെന്നു ഹിന്ദുമതവും അധികാരിയാണെന്നു ഇസ്‌ലാം മതവും കല്‌പിക്കാന്‍ ന്യായമില്ല. രണ്ടാമതു എല്ലാ മതങ്ങളും കീഴടക്കത്തെ പ്രത്യേകം കല്‌പിക്കുന്നു.
പ്രിയ ശ്രോതാക്കളെ! സ്‌ത്രീധനം അല്ലെങ്കില്‍ മഹ്‌ര്‍ എന്നതിനുള്ള ശരിയായ അര്‍ഥം പ്രത്യക്ഷത്തിലിരിക്കുന്നു. സ്‌ത്രീ എന്ന നാമത്തില്‍ ദേഹം മുഴുവനും അടങ്ങുന്നു. കാമം എന്നതും മുഴു ദേഹത്തെയും സംബന്ധിക്കുന്നു. കാമിനീ, കാമിപ്പിക്കുന്നവള്‍ എന്നു ഹിന്ദുമതവും കണ്ടു മനസ്സുകൊണ്ട് മോഹിക്കുന്നത് വ്യഭാചാരമെന്നു ക്രിസ്‌തുമതവും ഇസ്‌ലാം മതവും പറയുന്നു. ആകയാല്‍ അന്യ പുരുഷന്‍ കാണരുത് എന്ന് ഇസ്‌ലാം മതം പ്രത്യേകം കല്‌പിക്കുന്നു. ആ സ്ഥാനമോ സാധാരണയില്‍ അദൃശ്യകമായിരിക്കുന്നു. എന്നാല്‍ പുരുഷഹൃദയത്തിന്നു ആനന്ദം നല്‌കുന്നതും ആകര്‍ഷിക്കുന്നതും മേല്‍ഭാഗങ്ങളാണെന്നും അതില്‍ മുഖ്യം മുഖം തന്നെ എന്നും സര്‍വബോധ്യം തന്നെ. കണ്ടിട്ടു കാളുന്ന കാമാഗ്നിയെ ശമിപ്പിക്കുന്നതില്‍ മൂന്നാമത്തേതായ അവസാനത്തെ സ്ഥാനത്തെ മാത്രം സ്ഥാപിക്കുന്നതു അബദ്ധം തന്നെ. സ്‌ത്രീരൂപം ആസകലാല്‍ പുരുഷരെ കാമിപ്പിക്കുന്നതാകയാല്‍ സ്‌ത്രീധനം (മഹര്‍) എന്നു പറഞ്ഞതില്‍ ദേഹം മുഴുവന്‍ അടങ്ങുന്നു എന്നു വിചാരിക്കേണം. പ്രത്യേകിച്ച് ഭര്‍ത്താവിനുവേണ്ടി എപ്പോഴും അലംകൃതമായിരിക്കണം. നിന്റെ അഴക് മുഴുവനും ഭര്‍ത്താവിനുള്ളതാകുന്നു എന്നുള്ള കല്‌പന കൊണ്ടും ദേഹമാസകലമെന്നര്‍ഥമുണ്ടാകുന്നു.
സൂറ: നിസാഅ് 34-ാം ആയത്തില്‍ തമ്പുരാന്‍ അരുളുന്നു. ``പുരുഷന്‍ ആജ്ഞാപനാകുന്നു സ്‌ത്രീകളിന്മേല്‍, എന്തുകൊണ്ടെന്നാല്‍ ദൈവം ഒന്നിനെ ഒന്നിന്മേല്‍ ശ്രേഷ്‌ഠമാക്കി. കൂടാതെ ചെലവഴിച്ചു അവര്‍ (പുരുഷന്മാര്‍) അവരുടെ മുതലിനെ - എന്നാല്‍ സല്‍ഭാഗ്യവാന്മാര്‍ ആജ്ഞാനുസാരികളാകുന്നു. സൂക്ഷിക്കുന്നവരാകുന്നു. പിന്നില്‍ (ഭര്‍ത്താവില്ലാതിരിക്കുമ്പോള്‍ അവന്റെ ആജ്ഞയെയും മുതലിനെയും കാക്കുന്നു.) ദൈവ സൂക്ഷ്‌മതകൊണ്ടു (ദൈവം അവര്‍ക്കുള്ള അവകാശങ്ങളെ സൂക്ഷിച്ചതുകൊണ്ടു) ആരുടെ സ്വഭാവം കൊണ്ടു ഭയം ഉണ്ടാകുന്നുവോ അവരെ ധരിപ്പിക്കയും ശയനത്തില്‍ അകറ്റുകയും പിന്നെ അടിക്കുകയും ചെയ്യുവീന്‍. നിങ്ങളുടെ കല്‌പനക്ക് വഴിപ്പെട്ടെങ്കില്‍ അന്വേഷിക്കരുത്. അവരില്‍ ആക്ഷേപമാര്‍ഗത്തെ. സംശയമെന്യേ ദൈവമാകുന്നു എല്ലാറ്റിലും വലിയവന്‍.'' ഈ കല്‌പനകൊണ്ട് സ്‌ത്രീകളുടെ ദേഹത്തിന്മേലെല്ലാം ഭര്‍ത്താക്കള്‍ക്ക് അധികാരമുണ്ടെന്നു സ്‌പഷ്‌ടം തെളിയുന്നു.
shabab weekly 1- nov-2013
Wednesday, October 30, 2013
നന്ദിയുള്ളവനായിരുന്നു ഇബ്‌റാഹീം
ഇബ്‌റാഹീം പ്രവാചകനെക്കുറിച്ച് അല്ലാഹു പറയുന്ന മനോഹരമായ ഒരു വിശേഷണം, `അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവന്‍' എന്നാണ്. അതിനുമാത്രം അനുഗ്രഹങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? ഒന്നെണ്ണിനോക്കൂ, വളരെക്കുറച്ച് സന്തോഷങ്ങള്‍ മാത്രമല്ലേ ലഭിച്ചിട്ടുള്ളൂ. നല്ലൊരു പിതാവിനെ, സഹോദരനെ, കുടുംബത്തെ, സുഹൃത്തിനെ, സമാധാനമുള്ളൊരു വീട്, സമൃദ്ധിയുള്ളൊരു സമ്പാദ്യം... ഇതൊന്നും ലഭിച്ചിട്ടില്ല.ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഇസ്‌മാഈല്‍ എന്ന കുഞ്ഞിന്റെ ജന്മമായിരിക്കും. പക്ഷേ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ ലഭിച്ചതും ആ കുഞ്ഞ് വന്നതിനു ശേഷമായിരുന്നു. ഹാജറ എന്ന പ്രിയതമയെ ലഭിച്ചത് തീര്‍ച്ചയായും ഒരു മഹാനുഗ്രഹമായിരുന്നു. പ്രതിസന്ധികളുടെ പൊരിവെയിലില്‍ തണലേകിയ സ്‌നേഹത്തിന്റെ തണല്‍മരമായിരുന്നു ഹാജറ. ആദ്യപ്രസവത്തിന്റെ എല്ലാ ആകുലതകളും പേറിയപ്പോഴും, പ്രിയതമന്റെ കൂടെ മക്കയിലേക്ക് നടക്കാനൊരുങ്ങിയ കനിവിന്റെ കടലായ ആ ഭാര്യയെ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.
`അനുഗ്രഹങ്ങള്‍ക്ക് നന്ദി'യുള്ളൊരു ജീവിതം നമുക്ക് സമ്പാദ്യമായുണ്ടോ എന്ന പുനര്‍വിചാരം, തീര്‍ച്ചയായും ഉയരേണ്ടതുണ്ട്. ദയാലുവായ രക്ഷിതാവ് സ്‌നേഹത്തോടെ സമ്മാനിച്ച അനുഗ്രഹങ്ങള്‍ കൊണ്ട് അവനെ മറന്നുപോകുന്നവരാണോ, അതോ ഓര്‍ത്തെടുക്കുന്നവരാണോ നമ്മള്‍? പലപ്പോഴും അനുഗ്രഹങ്ങളുടെ കല്ലില്‍ തട്ടി വീണു പോകുന്നവരായിപ്പോകുന്നു നമ്മളെല്ലാം. കിട്ടിയതിലൊന്നും മതി വരാതെ, മനസ്സൊരിക്കലും സംതൃപ്‌തമാകാതെ, അപ്പുറത്തുള്ളവനോട് അസൂയ തീരാതെ, പരിഭവങ്ങളുടെ മഴ തോരാതെ, ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാനാകാതെ, വലിയ സന്തോഷങ്ങള്‍ പോലും മതിയാകാതെ.... ഇങ്ങനെയൊരു ജീവിതം നയിക്കുന്ന നമ്മള്‍ എങ്ങനെയാണ് ഇബ്‌റാഹീം മില്ലത്തിന്റെ സ്വന്തക്കാരായി മാറുക?
വൈകല്യമുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ന്യൂയോര്‍ക്കിലെ ഒരു കേന്ദ്രത്തിന്റെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന കവിതയൊന്ന് നോക്കൂ;
നേട്ടങ്ങള്‍ വാരിക്കുട്ടാന്‍ ശക്തി തരണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. പക്ഷേ അനുസരണം പഠിക്കാനായി കരുണാലുവായ ദൈവം എനിക്ക് ബലക്കുറവാണ് തന്നത്.
വലിയ കാര്യങ്ങള്‍ ചെയ്‌തുകൂട്ടാന്‍ ആരോഗ്യം തരണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. കൂടുതല്‍ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ അംഗവൈകല്യമാണ് അവന്‍ സമ്മാനിച്ചത്.
സന്തോഷത്തോടെ ജീവിക്കാന്‍ സമ്പത്ത് തരണമേയെന്ന് ഞാന്‍ അവനോട് ചോദിച്ചു. വിവേകവും അനുഭവപാഠവും വര്‍ധിക്കാന്‍ അവന്‍ എനിക്ക് ദാരിദ്ര്യമാണ് തന്നത്.
പെരുമ കിട്ടാന്‍ അധികാരം നല്‍കണേയെന്ന് പ്രാര്‍ഥിച്ചു. ദൈവത്തെയോര്‍ത്ത് ജീവിക്കാന്‍ എനിക്ക് ശക്തിയില്ലായ്‌മയാണ് ലഭിച്ചത്.
ജീവിതത്തിലെപ്പോഴും ജയിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ അവനോട് ചോദിച്ചു. അവന്‍ ജീവിതം മാത്രമേ തന്നതുള്ളൂ, ജയങ്ങള്‍ തന്നില്ല.
ഞാന്‍ ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും, അതിലൂടെയെല്ലാം ഞാന്‍ മോഹിച്ചതെന്തോ അതെനിക്ക് കിട്ടി.
ചൊല്ലിയതും ചൊല്ലാന്‍ കൊതിച്ചതുമായ പ്രാര്‍ഥനകള്‍ കൊണ്ട് അവനെന്നെ അനുഗ്രഹിച്ചു.
എല്ലാം വാരിക്കൂട്ടിയവരെക്കാളും അനുഗൃഹീതനും സന്തോഷവാനുമാണ് ഞാനിപ്പോള്‍; ദയാലുവായ എന്റെ ദൈവമേ നിനക്ക് നന്ദി!�
പ്രാര്‍ഥനയുടെ അന്തസ്സാരം പഠിപ്പിക്കുന്ന മനോഹരമായ വരികള്‍. ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്‌ച പകരുന്ന തത്വങ്ങള്‍. ചോദിച്ചതൊന്നും ദൈവമെനിക്ക് നല്‍കിയില്ലെന്ന് കരയുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും കൊതിച്ചിട്ടും കൈവരിക്കാനാകാതെ പോയതില്‍ മനോദുഖമനുഭവിക്കുന്നവരുണ്ട്. പ്രാര്‍ഥന മതിയാക്കി പാതിവഴിയില്‍ പിന്തിരിഞ്ഞവരുമുണ്ട്. അവരോടൊക്കെയാണ് ഈ പ്രാര്‍ഥന സംസാരിക്കുന്നത്. ചോദിച്ചത് ലഭിച്ചില്ലെങ്കിലും, ലഭിച്ചവയുടെ പേരില്‍ കരുണാമയനായ നാഥനോട് നന്ദി ചൊല്ലുന്ന ഈ മനോഭാവമാണ് മഹാഭാഗ്യം. ആ മനോഭാവത്തെ ജീവിതം കൊണ്ട് പരിഭാഷപ്പെടുത്തുകയായിരുന്നു ഇബ്‌റാഹീം നബി.
എന്റെ പ്രാര്‍ഥനകള്‍ സ്വികരിക്കപ്പെട്ടാലും ഇല്ലെങ്കിലും കരുണാമയനായ അല്ലാഹുവേ, പ്രാര്‍ഥിക്കാനുള്ള മനസ്സ് നീയെനിക്ക് നിലനിര്‍ത്തി തരേണമേ എന്ന് ഖലീഫ ഉമര്‍ പ്രാര്‍ഥിച്ചിരുന്നു. സ്‌നേഹാലുവായ സ്രഷ്‌ടാവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വം കൊണ്ട് കുനിഞ്ഞവര്‍ക്ക് മാത്രമേ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കഴിയൂ. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മെ സംരക്ഷിക്കുക മാത്രം ചെയ്യുന്നവനാണ് നമ്മുടെ നാഥന്‍. എല്ലാ വാതിലുകളും അടഞ്ഞാലും നമുക്ക് വേണ്ടി ഒരു കിളിവാതില്‍ തുറന്നുവെക്കുന്ന ജീവനാഥനാണവന്‍. സങ്കല്‍പ്പിക്കാനാകാത്ത വിധം നമുക്ക് വേണ്ടതെല്ലാം കാത്തുവെക്കുന്നവനാണവന്‍.
ത്വലാഖ് അധ്യായത്തിലെ ആദ്യവചനങ്ങളില്‍ ഖുര്‍ആന്‍ നല്‍കുന്ന ആഹ്ലാദവാര്‍ത്തകളാണിത്. ഇങ്ങനെയൊരു മഹാനുഗ്രഹം ലഭിക്കാന്‍ അവന്‍ ഒരേയൊരു നിബന്ധന മാത്രമേ വെക്കുന്നുള്ളൂ;�അല്ലാഹുവിനോട് ശരിയായ വിധം ഭക്തി കാണിക്കുക. എത്ര പ്രയാസപ്പെടേണ്ടി വന്നാലും എന്തൊക്കെ നഷ്‌ടപ്പെടേണ്ടി വന്നാലും ജീവിതത്തിലേക്കായി അവന്‍ സമ്മാനിച്ച കല്‍പ്പനകളെ പരിപാലിക്കുക എന്നതാണ് ഭക്തി. അങ്ങനെയുള്ളവരുടെ കൂടെയാണ് അല്ലാഹു. അവന്‍ ആജ്ഞാപിച്ചത് പാലിച്ചവരുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കുന്നു. ചിലപ്പോള്‍ കൂടുതല്‍ മികച്ചത് സമ്മാനിക്കുന്നു. ഒരിക്കലും കൈവിടില്ലെന്ന് വാക്ക് തരുന്നു. നിങ്ങളെവിടെയും കുടുങ്ങില്ലെന്ന് കരാര്‍ ചെയ്യുന്നു. ശത്രുക്കളൊരുക്കിയ തീകുണ്ഡാരത്തില്‍ നിന്ന് തണുപ്പ് നുകര്‍ന്ന് കയറിപ്പോരാന്‍ ഇബ്‌റാഹീം പ്രവാചകനു കഴിഞ്ഞത് അതുകൊണ്ട് തന്നെയല്ലേ? അപേക്ഷിക്കുന്നവരെ അല്ലാഹു പലപ്പോഴും പരീക്ഷിക്കും, പക്ഷേ ഉപേക്ഷിക്കില്ല.
സന്തോഷം നല്‍കുന്ന ദൈവവിധികളില്‍ മാത്രമേ മനുഷ്യര്‍ സംതൃപ്‌തരാകാറുള്ളൂ. സങ്കടപ്പെടുത്തുന്നതാണെങ്കില്‍ പഴിപറഞ്ഞും കോപിച്ചും ശാപവാക്കുകള്‍ പറഞ്ഞും അസ്വസ്ഥരായി നടക്കും. `എനിക്ക് മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്!' എന്ന് നമ്മള്‍ പറയാറുള്ളത് വേദനകളില്‍ മാത്രമാണല്ലോ. ചുറ്റുമുള്ള അനേകം മനുഷ്യര്‍ക്കിടയില്‍ നിന്ന് എന്നെയോ താങ്കളെയോ മാത്രം തെരഞ്ഞെടുത്ത് ഒരു മഹാഭാഗ്യം ആ സ്‌നേഹനാഥന്‍ നല്‍കിയാല്‍ `എനിക്ക് മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്' എന്ന് പറയാറില്ല.
കാരുണ്യവാനായ സ്രഷ്‌ടാവിനെ തിരിച്ചറിയുക മാത്രമാണ് പോംവഴി. നമ്മുടെ കാര്യത്തില്‍ നന്മയല്ലാതെ മറ്റൊന്നും വിധിക്കാത്ത പരമ കാരുണ്യവാനാണ് അല്ലാഹു. ഒറ്റനോട്ടത്തില്‍ നന്മയല്ലെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ അറിവിന്റെയും അനുഭവ പരിജ്ഞാനത്തിന്റെയും പോരായ്‌മയാണെന്ന് മനസ്സിലാക്കാം. ആര്‍ക്കും വേണ്ടാത്ത മണല്‍ത്തരിയെ വിലയേറിയ മുത്തുകളാക്കുന്ന അതേ രാസവിദ്യയാണ് നമ്മുടെ ഓരോ അനുഭവത്തിലും അല്ലാഹു ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.
രണ്ടാം അധ്യായത്തിലെ 216-ാം വചനത്തില്‍ എല്ലാമുണ്ട്; ``നിങ്ങളൊരു കാര്യം വെറുക്കുമെങ്കിലും ചിലപ്പോഴത് ഗുണകരമായിരിക്കാം. നിങ്ങള്‍ക്കൊരു കാര്യം ഇഷ്‌ടപ്പെടുമെങ്കിലും അത് ചിലപ്പോള്‍ ദോഷകരമാകാം. അല്ലാഹു അറിയുന്നു, നിങ്ങളറിയുന്നില്ല.''
പരമദയാലുവായ സ്‌നേഹനാഥന്‍ കൃത്യമായി സംവിധാനിച്ച കാര്യങ്ങള്‍ മാത്രമാണ് നമുക്ക് സംഭവിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മനശ്ശക്തിയോടെ ജീവിക്കാന്‍ സാധിക്കും. ഒരു കാര്യവും വെറുതെയല്ല, എല്ലാം മറ്റൊരു കാര്യത്തിന്റെ കാരണങ്ങളോ പൂര്‍ത്തീകരണമോ ആണ്. സങ്കടവും വേദനയും ജീവിതഭാരവും രോഗവും തോല്‍വിയുമെല്ലാം അങ്ങനെതന്നെ. നമുക്ക് മാത്രമായി ഒരുക്കിവെച്ചിരിക്കുന്ന ഏതോ സൗഭാഗ്യത്തിന്റെ മുന്നൊരുക്കങ്ങളാണവ.
നമ്മുടെ ചുറ്റുമൊന്ന് നോക്കൂ, മഴ പെയ്യുന്നു, മഴ തോരുന്നു, ചെടി വളരുന്നു, പൂ വിടരുന്നു, പൂ കൊഴിയുന്നു, ഇല പൊഴിയുന്നു, ചെടി വാടുന്നു.... അങ്ങനെ എന്തെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും നമ്മള്‍ അസ്വസ്ഥരാകാറില്ല. കാരണം അവയൊക്കെ പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്നതാണെന്ന് നമ്മള്‍ക്കറിയാം. എന്നാല്‍ അതേ സ്വാഭാവികത തന്നെയാണ് നമ്മുടെയും ജീവിതത്തിലെ സംഭവങ്ങളെന്ന് പക്ഷേ ഉള്‍ക്കൊള്ളാന്‍ അധികപേര്‍ക്കും സാധിക്കാറില്ല. ഒരു ചെടിയുടെ ആയുസ്സില്‍ സംഭവിക്കുന്നതൊക്കെ തന്നെയാണ് മറ്റൊരു വിധത്തില്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. അതോടൊപ്പം അവസാനം മികച്ചൊരു പര്യവസാനം കൂടി നമുക്ക് ലഭിക്കുന്നു.
`യാദൃച്ഛികമായി സംഭവിച്ചു' എന്ന് നമ്മള്‍ പറയാറുണ്ട്. യഥാര്‍ഥത്തില്‍ ഒന്നും അങ്ങനെ സംഭവിക്കുന്നില്ല. നമ്മളീ ലോകത്ത് ജനിച്ചതും ഇത്രകാലം ജീവിക്കുന്നതും യാദൃച്ഛികമല്ലാത്തതു പോലെ ഇതിനിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകാര്യം പോലും യാദൃച്ഛികമല്ല. നമുക്കേതാണ് കൂടുതല്‍ നല്ലതെന്ന് നമ്മേക്കാള്‍ അറിയുന്ന ഉന്നതനായൊരു കാരുണ്യവാന്റെ നിശ്ചിതമായ തീരുമാനങ്ങളാണവയെല്ലാം. ഒട്ടും ആകുലതയില്ലാതെ, യാതൊരു എടുത്തുചാട്ടവുമില്ലാതെ, പ്രാര്‍ഥിച്ചും പ്രതീക്ഷിച്ചും സങ്കടങ്ങളോടെല്ലാം പുഞ്ചിരിച്ചും നല്ലതേ വരൂവെന്ന് സമാധാനിച്ചും കഴിഞ്ഞാല്‍ അവസാനത്തെ സൗഭാഗ്യം നമുക്കുള്ളതായിരിക്കും.
ആ സന്തോഷവാര്‍ത്ത ഖുര്‍ആന്‍ മൊഴിയുന്നു: കാലം എന്ന അധ്യായത്തിലെ പന്ത്രണ്ടാം വചനം; ``സഹനം ശീലിച്ചവര്‍ക്കുള്ള പ്രതിഫലം നല്ല പട്ടുടുപ്പുകളും പൂന്തോപ്പുകളുമാണ്.''
Shabab Weekly 2013 Oct 18
Wednesday, August 21, 2013
ജിന്നുബാധയ്‌ക്ക് തൗഹീദീ ചികിത്സാരീതിയുണ്ടോ?
``ജിന്ന് ബാധയുള്ളവര്‍ക്ക് തൗഹീദിലധിഷ്‌ഠിതമായ ചികിത്സാരീതിയാണ് `റുഖ്യ്യ ശറഇയ്യ' എന്നും ഇത് തേടല്‍ അനുവദനീയമാണെന്നും മറിച്ച് `റുഖ്യ്യ ശറഇയ്യ' എന്നത് തനി ശിര്‍ക്കാണെന്ന് പറയുന്നത് ശരിയല്ലെന്നും ഇത്തരം കാര്യങ്ങളൊക്കെ ഇതുവരേക്കും മുജാഹിദ് പണ്ഡിതന്മാര്‍ മൂടിവെക്കുകയായിരുന്നുവെന്നും'' മുജാഹിദ് ബാലുശ്ശേരി നന്തിയില്‍ നടത്തിയ പ്രഭാഷണത്തില്‍ പറയുകയുണ്ടായി. എന്താണ് റുഖിയ ശര്‍ഇയ്യ? ഇതിന് പ്രവാചക മാതൃകയുണ്ടോ? ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ഇത്തരം ചികിത്സകള്‍ ഒക്കെ തനി വങ്കത്തമല്ലേ?
എന്‍ ആര്‍ പള്ളിക്കര മേലടി
ജിന്ന് ബാധയില്‍ വിശ്വസിക്കുക എന്നൊരു ഈമാന്‍ കാര്യം പൂര്‍വികരായ പണ്ഡിതന്മാരാരും പഠിപ്പിച്ചിട്ടില്ല. പിശാച് സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പത്തെക്കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിച്ച `മസ്സുശ്ശൈത്വാന്‍' എന്ന വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്‌ത് ചമച്ചുണ്ടാക്കിയതാണ്
`ജിന്നുബാധാ
വാദം.'
ഈ വാദക്കാര്‍ ഉന്നയിക്കാറുള്ള പ്രധാന തെളിവ് തന്റെ രോഗത്തെക്കുറിച്ച് അയ്യൂബ് നബി(അ) പറഞ്ഞതായി ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുള്ള `മസ്സനീഅശ്ശൈത്വാനു' (വി.ഖു 38:41) എന്ന വാക്കാണ്. അത് വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്. അതിന് ഇപ്പോള്‍ മുതിരുന്നില്ല. അയ്യൂബ് നബി(അ)യുടെ രോഗം അല്പം ഗുരുതരമായ ചര്‍മരോഗമായിരുന്നു എന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും നല്‌കിയ വിവരണത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്. അതിന് അല്ലാഹു നിര്‍ദേശിച്ച ചികിത്സ (വി.ഖു 38:42) തണുത്ത വെള്ളം കുടിക്കുകയും അതില്‍ കുളിക്കുകയുമാണ്. `റുഖ്‌യ ശറഇയ്യ' എന്ന മന്ത്രമാണ് അയ്യൂബ് നബി(അ)ക്ക് വേണ്ട തൗഹീദീ ചികിത്സയെങ്കില്‍ അല്ലാഹു നിര്‍ദേശിച്ചത് `ശിര്‍ക്കന്‍ ചികിത്സ'യാണെന്ന് പറയേണ്ടിവരില്ലേ?
ജിന്ന്-ശൈത്വാന്‍ ബാധകൊണ്ട് മനോരോഗമാണുണ്ടാവുക എന്നാണ് പലരും പറയാറുള്ളത്. ആ വകയില്‍ ചര്‍മരോഗമുണ്ടാകുമെന്ന് ബാധയുടെ വക്താക്കളാരും പറഞ്ഞു കേട്ടിട്ടില്ല. മനോരോഗങ്ങളുടെ കൂട്ടത്തില്‍ തന്നെ ഏതൊക്കെ തരമാണ് ബാധകൊണ്ടുണ്ടാവുക എന്ന് ആരും വേര്‍തിരിച്ചു വിവരിച്ചുകണ്ടിട്ടില്ല. മിക്ക മനോരോഗങ്ങളും മരുന്നുകൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ രോഗികള്‍ ഒന്നുകില്‍ ഉന്മാദം മൂര്‍ച്ഛിച്ച് അക്രമങ്ങള്‍ ചെയ്യും. അല്ലെങ്കില്‍ വിഷാദം മൂര്‍ച്ഛിച്ച് ആത്മഹത്യ ചെയ്യും. ആ വക അപകടങ്ങള്‍ ഒഴിവാക്കണമെങ്കില്‍ `റുഖ്‌യ ശറഇയ്യ' എന്ന് പറയുന്ന മന്ത്രം ചെയ്യുന്നവര്‍ അതോടൊപ്പം മനോരോഗ ചികിത്സയും ചെയ്യേണ്ടിവരും. അപ്പോള്‍ ശമനമുണ്ടായത് മരുന്നുകൊണ്ടാണോ കൗണ്‍സലിംഗ് കൊണ്ടാണോ മന്ത്രം കൊണ്ടാണോ എന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണുണ്ടാവുക.
നബി(സ) പല രോഗങ്ങളെയും സംബന്ധിച്ച് പരാമര്‍ശിച്ചതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ ഏതെങ്കിലുമൊരു രോഗം ജിന്ന് പിശാചുക്കള്‍ ഉണ്ടാക്കുന്നതാണെന്ന്, അഥവാ ആ രോഗം മന്ത്രംകൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന് നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസിലൊന്നും വ്യക്തമാക്കിയിട്ടില്ല. ``അല്ലാഹു ഇറക്കിയ ഏതൊരു രോഗത്തിനും അവന്‍ ശമനമാര്‍ഗം (ഔഷധം) ഇറക്കാതിരുന്നിട്ടില്ല'' എന്ന് നബി(സ) പ്രസ്‌താവിച്ചതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്: ``തീര്ച്ചയായും അല്ലാഹു ഓരോ രോഗത്തിനും മരുന്ന് നിശ്ചയിച്ചിട്ടുണ്ട്.
അതിനാല്‍ നിങ്ങള്‍ ചികിത്സിക്കണം. എന്നാല്‍ നിഷിദ്ധമായ വസ്‌തു കൊണ്ട് നിങ്ങള്‍ ചികിത്സിക്കരുത്'' എന്ന് നബി(സ) പറഞ്ഞതായാണ് അബുദ്ദര്‍ദാഇല്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ചിട്ടുള്ളത്.
ഒരു ഗോത്രത്തലവന് പാമ്പ് കടിയേറ്റിട്ട് അബൂസഈദില്‍ ഖുദ്‌രി(റ) ഫാതിഹ ഓതി മന്ത്രിച്ച വിവരം അറിഞ്ഞപ്പോള്‍ `ഇതൊരു മന്ത്രമാണെന്ന് നീ എങ്ങനെയാണ് അറിഞ്ഞത്?' എന്ന് നബി(സ) അദ്ദേഹത്തോട് ചോദിച്ചുവെന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്‌ത സംഭവത്തെയാണ് ചിലര്‍ റുഖ്‌യ ശറഇയക്ക് തെളിവായി ഉദ്ധരിക്കുന്നത്. ഈ ഹദീസില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്, പിശാച് ബാധയെന്ന് ജനങ്ങള്‍ കരുതുന്ന ഭ്രാന്ത്, അപസ്മാരം എന്നീ രോഗങ്ങള്‍ക്കല്ല, പാമ്പിന്‍ വിഷബാധയ്‌ക്കാണ് അബൂസഈദ് ഫാതിഹ ഓതി മന്ത്രിച്ചത്. രണ്ട്, ഫാതിഹയെ ഒരു മന്ത്രമാക്കാന്‍ നബി(സ) അനുചരന്മാരെ ഉപദേശിച്ചിരുന്നില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ മുഖേന രോഗശമനം കിട്ടുമെന്ന് പ്രതീക്ഷിച്ച് അബൂസഈദ്(റ) ഫാതിഹ ഓതി മന്ത്രിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്‌തുകൊണ്ട് പ്രാര്‍ഥിച്ചാല്‍ ശമനം ലഭിക്കുന്നത് ജിന്ന് ബാധയെന്ന് പറയപ്പെടുന്ന രോഗങ്ങള്‍ക്ക് മാത്രമായിരിക്കില്ല.
`റുഖ്‌യ ശര്‍ഇയ്യ' എന്ന വാക്ക് ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടുള്ളതല്ല. അറേബ്യയില്‍ നിലവിലുണ്ടായിരുന്ന മന്ത്രങ്ങളെല്ലാം നബി(സ) നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ആണ് ചെയ്‌തത്. ശകുനം നോക്കുകയോ മന്ത്രിപ്പിക്കുകയോ `ചൂടുവെക്കുക'യോ ചെയ്യാതെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‌പിക്കുന്നവരായിരിക്കും വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതെന്ന്
നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. പ്രാമാണികമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നതനുസരിച്ച്, ഖുര്‍ആനിലെ സൂറത്തുകളോ ആയത്തുകളോ ഓതിക്കൊണ്ട് രോഗിയുടെ ശരീരത്തില്‍ ഊതി ശമനത്തിന് പ്രാര്‍ഥിക്കുന്നതും, `അദ്‌ഹിബില്‍ ബഅ്‌സ റബ്ബന്നാസി' എന്ന് തുടങ്ങുന്ന പ്രാര്‍ഥനയുമാണ് അനഭിലഷണീയമായ മന്ത്രങ്ങളില്‍ നിന്ന് നബി(സ) ഒഴിവാക്കിയിട്ടുള്ളത്. നബി(സ) അനുവദിച്ചിട്ടുള്ള ഈ മന്ത്രം അഥവാ പ്രാര്‍ഥനയാണ് `റുഖ്‌യ: ശര്‍ഇയ്യ' എന്ന പേരില്‍ അറിയപ്പെടുന്നത്.
അല്ലാഹുവിന്റെ വചനങ്ങളോ അവനോടുള്ള പ്രാര്ഥനയോ മുഖേന ശമനം തേടുന്നത് ശിര്‍ക്കാണെന്ന് മുജാഹിദ് പണ്ഡിതന്മാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും രോഗം ജിന്നുബാധ മൂലം ഉണ്ടാകുന്നതാണെന്ന് പറയാന്‍ ഖണ്ഡിതമായ തെളിവില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്‍ പറഞ്ഞു നടക്കാതിരിക്കുന്നത് സത്യം മൂടിവെക്കലല്ല. ഉറപ്പായ അറിവില്ലാത്ത യാതൊന്നിന്റെയും പിന്നാലെ പോകരുതെന്ന് വിശുദ്ധ ഖുര്‍ആനില്‍ (17:36) വിലക്കിയിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും രോഗശമനത്തിന് വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുന്നത് തികച്ചും പ്രസക്തമാകുന്നു. ഏത് വിധത്തിലുള്ള രോഗശമനവും അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു.
Shabab 5
july 2013
Subscribe to:
Posts (Atom)